ശ്രീനാരായണായ: നവാദ്വൈത സാധ്യത തിരയുന്ന നോവൽ

)
”സാധാരണമായി നോവലിൽ ഉപയോഗിക്കുന്ന സങ്കേതമല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. ഗുരുവിന്റെ ഒരു സോവനീർ പ്രസിദ്ധീകരിക്കാനായി പലരിൽ നിന്നും ലഭിച്ച ലേഖനങ്ങളിൽ നിന്ന്‌, ഉചിതമായവ തെരഞ്ഞെടുത്ത്‌ അവതരിപ്പിക്കുന്ന രീതിയിലാണ്‌ നോവൽ തുടങ്ങുന്നത്‌. ആഖ്യാതാവ്‌ മറഞ്ഞു നിൽക്കുകയും എന്നാൽ പത്തുപതിനഞ്ച്‌ എഴുത്തുകാരിലൂടെ പരകായ പ്രവേശം ചെയ്തുകൊണ്ട്‌ തന്റെ തന്നെ ആഖ്യാന കലയ്ക്ക്‌ പുതിയ ഭാവുകത്വം നേടുകയുമാണ്‌ നോവലിസ്റ്റ്‌. തീർച്ചയായും നവീനമായ ഒരു നിർമ്മാണകൗശലം ഇവിടെ കാണുന്നത്‌ സ്വാഗതാർഹമാണ്‌”
ശ്രീനാരായണ ഗുരുവിന്റെ ജീവിതവും, ആ കാലത്തെ സാമൂഹ്യ ജീവിത പരിസരങ്ങളും പ്രമേയമാക്കി ധാരാളം സാഹിത്യകൃതികൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്‌.  അക്കൂട്ടത്തിൽ ബ്ലൂമാങ്കോ ബുക്സ ‍്‌ 2015-ൽ പ്രസിദ്ധീകരിച്ച എം. കെ. ഹരികുമാറിന്റെ ‘ശ്രീനാരായണായ ‘എന്ന നോവൽ ഏറെ വ്യതസ്തമായ വായനാനുഭവമാണ്‌ നൽകുന്നത്‌. ഗുരുവിന്റെ ദാർശനിക വീക്ഷണങ്ങളെ വർത്തമാന കാലത്തിന്റെ വിശാലഭൂമിയിലേയ്ക്ക്‌ പറിച്ചുനടാനുള്ള പരിശ്രമം എന്നതിലുപരി മറന്നുപോകുന്ന ഗുരുചിന്തകളുടെ വീണ്ടെടുക്കൽ കൂടിയാണ്‌ അനാവരണം ചെയ്യുന്നത്‌. അദ്വൈതത്തിന്റെ നവീന ജ്ഞാന നിർമ്മിതിയിലൂടെ ഗുരുവര്യന്റെ ദാർശനിക ലോകത്തെ ലളിതവും സരസവുമായി അവതരിപ്പിക്കാനാണ്‌ നോവലിലുടനീളം പരിശ്രമിച്ചു കാണുന്നത്‌. നോവൽ എന്ന സങ്കൽപ്പത്തിനോ പിൻതുടർന്നു വരുന്ന വായനാശീലങ്ങൾക്കോ, അതിനാൽ തന്നെ വഴങ്ങുന്ന കൃതിയുമല്ലായിത്‌. പുതുവായനാവഴികൾ വെട്ടിതുറക്കാതെ നോവലിലേയ്ക്ക്‌ പ്രവേശിക്കുക ദുഷ്ക്കരവുമാണ്‌.
നാളിതുവരെ എഴുതപ്പെട്ട ഗുരുസംബന്ധിയായ പുസ്തകങ്ങൾക്കപ്പുറം, ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ അപൂർവ്വലാവണ്യത്തോടെ അവതരിപ്പിക്കുന്ന ഒരു നോവലാണിതെന്ന്‌ അവതാരികയിൽ ശ്രീ. സുധാകരൻ എഴുതുന്നു. “ Reading does not make you wise, realization does”എന്ന പരമഹംസവാക്യമുൾകൊണ്ട്‌, ഗുരുവിന്റെ ദർശന ലോകത്തേയ്ക്ക്‌ ചിറകുവച്ച്‌ പറക്കുകയാണ്‌ ഈ നോവലെന്ന്‌ നീല പത്മനാഭൻ. ദാർശനികവും കലാപരവുമായി ഗുരുവാക്യങ്ങളെ സമീപിക്കുന്ന രീതിയാണ്‌ ഈ നോവലിൽ പ്രയോഗിച്ചിരിക്കുന്നതെന്ന്‌ എഴുത്തുകാരനും പറയുന്നു. ശ്രീനാരാണ ഗുരുവിന്റെ ഒരു സ്പേഷ്യൽ പതിപ്പിറക്കാനായി ലഭിച്ച പതിനഞ്ചിലേറെ രചനകളുടെ ക്രോഡീകരണമെന്ന നിലയ്ക്കാണ്‌ ഈ നോവൽ ഒരുക്കിയിരിക്കുന്നത്‌. ജേർണ്ണലിസത്തിന്റെ സ്പർശമുള്ള ഒരാഖ്യാന ഘടന ഇതിലുടനീളം പ്രതിഫലിക്കുന്നു.
അത്ഭുങ്ങളുടെ ഗുരുവായും, വിഗ്രഹപ്രതിഷ്ഠയിലൂടെ ഒരു ജനതയെ ഗാഢമായി സ്വാധീനിച്ച ഗുരുവായും നമ്മെ നിരന്തരം സ്പർശിച്ചു നിൽക്കുന്ന സാന്നിദ്ധ്യമാണ്‌ ശ്രീനാരായണഗുരു. ദൈവിക പരിവേഷം കൽപ്പിക്കുമ്പോഴും നമുക്കിടയിൽ ജീവിച്ച ഒരു വ്യക്തികൂടിയാണ്‌ ഗുരു. ദൈവത്തിനും മനുഷ്യനുമിടയിൽ, ദ്വന്ദഭാവം സമൂഹം നൽകിയിട്ടുണ്ട്‌. ചരിത്രവും, ഭാവനയും ഇടകലർന്നുള്ള സംവാദരൂപേണയാണ്‌ നോവൽ ഇതൾ വിരിയുന്നത്‌. നോവൽ ഒരാഖ്യാനകലയെന്ന നിലയിൽ ഏതു രീതിയിലുള്ള സർഗാത്മകവഴികളും അത്‌ നിർമ്മിച്ചെടുക്കുന്നതിൽ നോവലിസ്റ്റിന്‌ സ്വാതന്ത്യമുണ്ട്‌.
സാധാരണമായി നോവലിൽ ഉപയോഗിക്കുന്ന സങ്കേതമല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. ഗുരുവിന്റെ ഒരു സോവനീർ പ്രസിദ്ധീകരിക്കാനായി പലരിൽ നിന്നും ലഭിച്ച ലേഖനങ്ങളിൽ നിന്ന്‌, ഉചിതമായവ തെരഞ്ഞെടുത്ത്‌ അവതരിപ്പിക്കുന്ന രീതിയിലാണ്‌ നോവൽ തുടങ്ങുന്നത്‌. ആഖ്യാതാവ്‌ മറഞ്ഞു നിൽക്കുകയും എന്നാൽ പത്തുപതിനഞ്ച്‌ എഴുത്തുകാരിലൂടെ പരകായ പ്രവേശം ചെയ്തുകൊണ്ട്‌ തന്റെ തന്നെ ആഖ്യാന കലയ്ക്ക്‌ പുതിയ ഭാവുകത്വം നേടുകയുമാണ്‌ നോവലിസ്റ്റ്‌. തീർച്ചയായും നവീനമായ ഒരു നിർമ്മാണകൗശലം ഇവിടെ കാണുന്നത്‌ സ്വാഗതാർഹമാണ്‌. മലയാള നോവൽ ഒരു ശതാബ്ദം പിന്നിടുമ്പോഴും വലിയ പരീക്ഷണങ്ങളൊന്നും സംഭവിച്ച്‌ കണ്ടിട്ടില്ല എന്നത്‌ നേരുതന്നെയാണ്‌. 1950 കൾക്കുശേഷം ജനാധിപത്യം വേരുറച്ചതോടെ, പ്രജയിൽ നിന്ന്‌ പൗരനായി വിശ്വം വളർന്നിട്ടും മലയാള നോവൽ മദ്ധ്യവർഗ്ഗ ഭവനങ്ങളിൽതന്നെ ചുറ്റിത്തിരിയുകയാണെന്ന്‌ കാണാം. ഗുരുപ്രഭാവം ജാതിബോധങ്ങളെ പാടേ വിപാടനം ചെയ്തു എന്ന്‌ മേനിപറയാമെങ്കിലും ഇന്നും മലയാളക്കരയിൽ എവിടയോ അത്‌ പതിയിരിപ്പുണ്ട്‌. അണലിപ്പാമ്പുപോലെ ജാതി ഓർമ്മയുടെ ഇരുട്ടിലേയ്ക്ക്‌ ഇറങ്ങി കിടക്കുന്നു. തലമുറകൾ എന്ന നോവലിൽ ഒ. വി. വിജയൻ എഴുതുന്നു : ആധുനിക കേരളത്തെ കേരളമാക്കിയ സാമൂഹ്യ സാംസ്ക്കാരിക വിപ്ലവങ്ങളുടെ മുന്നണി പോരാളിയും ചിന്തകനും കവിയും സാമൂഹിക പരിഷ്കർത്താവും ഒക്കെയായിരുന്നു ശ്രീനാരായണ ഗുരു എന്ന ആഭിമുഖ്യത്തിന്റെ ആവശ്യം തന്നെയില്ല.
എന്നാൽ അദ്ദേഹത്തിൽ മാത്രമായി അത്‌ ചുരുക്കുന്നതിൽ ഇന്ന്‌ കാണുന്ന അത്യുൽസാഹത്തോട്‌ യോജിയ്ക്കാനാവില്ല. അതൊരു നിരന്തര പ്രക്രിയയാണ്‌. നാം നേടിയ സാമൂഹ്യ മുന്നേറ്റങ്ങളിൽ നിന്ന്‌ പിറകോട്ട്‌ പോകുന്നുവോ എന്ന്‌ സംശയം വന്നു തുടങ്ങിയിരിക്കുന്നു. കുറഞ്ഞപക്ഷം നമ്മുടെ ചുറ്റുവട്ടം നേരിടുന്ന ഫാഷിസ്റ്റ്‌ സംക്രമണത്തെ സംശയത്തോടെ മാത്രമേ കാണാൻ കഴിയൂ.
ഇത്തരം വർത്തമാന കാലുഷ്യങ്ങളിൽ, ഗുരുവിന്റെ ദർശനങ്ങളെ നിരന്തരം പുതുക്കി പണിയേണ്ട ബാദ്ധ്യത എഴുത്തുകാരനുമുണ്ട്‌. പുതുതലമുറകൾ മറന്നു തുടങ്ങിയ ഗുരുവിന്റെ ദർശന സൗന്ദര്യത്തെ, നവദീപ്തിയോടെ അവതരിപ്പിക്കാനുള്ള
 എം. കെ. ഹരികുമാറിന്റെ പരിശ്രമം ആ നിലയിൽ ശ്ലാഘനീയവുമാണ്‌.
അരുവിക്കര പ്രതിഷ്ഠ മുതൽ ആലുവ സർവ്വമത സമ്മേളനം വരെ നീളുന്ന ഗുരുവിന്റെ പ്രയാണങ്ങളെ ഒരു മഴവിൽ വസന്തം പോലെ പകർന്നു നൽകി കൊണ്ടാണ്‌ നോവൽ യാത്ര ആരംഭിയ്ക്കുന്നത്‌. ഒരു നാടക ഡയലോഗ്‌ അവതരിപ്പിച്ചു കൊണ്ടാണ്‌ ആദ്യ അദ്ധ്യായം തുടങ്ങുന്നത്‌. പുതിയൊരു ദൈവത്തെത്തേടി എന്ന ശീർഷകത്തിൽ കോൺഗ്രസ്സുകാരനായ കേശവൻനായരും, ഗുരുവും തമ്മിലുള്ള ഒരു സംവാദ രൂപമാണ്‌ ശ്രദ്ധയിൽപ്പെടുക. ശിവപ്രതിഷ്ഠ, കണ്ണാടിപ്രതിഷ്ഠ, മതസങ്കൽപ്പം ഇവയുടെ ആന്തര വിശകലനം നമ്മെ മറ്റൊരു ലോകത്തേയ്ക്ക്‌ പറിച്ചു നടുന്നു. ആത്മശുദ്ധീകരണം അഥവാ നേരും നെറിയും നിറഞ്ഞ ജീവിതമാണ്‌ ഒരു പൗരന്റെ ചുമതലയെന്ന്‌ ലളിതമായി വരച്ചു കാട്ടുകയാണ്‌ നോവലിസ്റ്റ്‌. തീർച്ചയായും ദർശന ഭാരമേതുമില്ലാതെ സാധാരണക്കാർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ ഗുരുദർശനങ്ങളെ വ്യാഖ്യാനിച്ചുറപ്പിക്കാൻ നടത്തുന്ന ശ്രമം, നവാദ്വൈതത്തിന്റെ സാധ്യതകൾ തന്നെയാണ്‌. പക്ഷേ ആദിശങ്കരന്റെ നവപ്പിറവിയായി ഗുരുവിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന നവ ഫാഷിസ ശൈലിയുടെ ഗർത്തങ്ങളിൽ വീണുപോകുന്നുവോ നോവലിസ്റ്റ്‌ എന്ന്‌ സംശയിക്കേണ്ടിവരുന്നു. ഒരാൾ ഏഴാം നൂറ്റാണ്ടുവരെ ഈ കേരളക്കരയിൽ ഭദ്രമായിരുന്ന ഗോത്രസംസ്തൃതിയെ (ദ്രാവിഡ സംസ്തൃതിയെ) തകിടം മറിച്ച്‌ മുന്നേറിയപ്പോൾ, ശ്രീനാരായണ ഗുരു സാമൂഹ്യാസമത്വങ്ങളെ ഇല്ലാതാക്കാൻ പരിശ്രമിച്ചയാളുമാണ്‌.
ഗുരുവിന്റെ സ്തോത്ര സാമീപ്യം സെൻ ധ്യാനം പോലെയാണ്‌. ഗുരുവിന്റെ ജീവിത കാലത്തരങ്ങേറിയ ഒട്ടുമിക്ക സംഭവങ്ങളും ഒരു മിന്നലാട്ടംപോലെ ആദ്യ അദ്ധ്യായത്തിൽ കടന്നു വരുന്നു. തുടർന്നു വരുന്ന അദ്ധ്യയങ്ങളിലും ഈ ആശയങ്ങൾ വ്യത്യസ്ത രൂപങ്ങളിൽ ആഖ്യാനിക്കപ്പെടുന്നു. യൂറോപ്യൻ നവോത്ഥാനം ഭൗതിക വിസ്ഫോടനമായിരുന്നെങ്കിൽ ഗുരു നടത്തിയത്‌ വേദാന്ത വിസ്ഫോടനമായിരുന്നു. അദ്വൈതത്തിന്റെ ആൾരൂപമായും, ഹൈന്ദവതയുടെ നവ്യ പുരുഷനായും ആദിശങ്കരനെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന വൈദിക പാരമ്പര്യം ഇന്ന്‌ ബുദ്ധ ജൈന പാരമ്പര്യം നട്ടുനനച്ച വിശാല പൗരധർമ്മപദ്ധതികളെ സൗകര്യപൂർവ്വം മറക്കുകയാണ്‌. നവാദ്വൈതത്തിന്റെ സാരള്യം ഗുരുദേവനിൽകൂടി പങ്കുവയ്ക്കുമ്പോൾ ആദിശങ്കര പാരമ്പര്യങ്ങൾ തച്ചുടച്ച ഒരു സമൂഹക്രമത്തെ മറന്നുപോകുന്നത്‌ അനുചിതമല്ലേ? ശങ്കരഭാഷ്യങ്ങളെ, പ്രത്യേകിച്ച്‌ ശിവാനന്ദലഹരിയും മറ്റും ഗുരുദേവൻ കൂടുതൽ ജനകീയമാക്കാൻ സഹായിച്ചു എന്ന പക്ഷം പിടിക്കുമ്പോൾ, ബുദ്ധ ജൈന പാരമ്പര്യങ്ങളിലെ നവീന സാമൂഹിക ക്രമങ്ങൾ, ജനവാദവും, ഗണവാദവും ഉൾപ്പെടെ തകർത്തെറിഞ്ഞ്‌ വർണ്ണ വ്യവസ്ഥ പുന:സ്ഥാപിച്ച ശ്രീശങ്കരനെ മഹത്വവത്ക്കരിക്കപ്പെടുന്നു. ഇങ്ങനെ ഒരാരോപണം സഹൃദയനിൽ മുളപൊട്ടിയാൽ അതിനെ ശമിപ്പിക്കാനുള്ള ഉപാധികളൊന്നും നോവലിലില്ല. എഴിതിക്കഴിഞ്ഞ നോവലിൽ അതാവശ്യപ്പെടുന്നത്‌ യുക്തിസഹമല്ലായെന്നറിയാം. നോവൽ വായനയുടെ സീമകൾ അടഞ്ഞു പോകാത്തിടത്തോളം കാലം പ്രസക്തമോ, അപ്രസക്തമോ ആയ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും വായനക്കാർ. നല്ലതും ചീത്തയുമായ കുറെയേറെ സ്ഫോടനങ്ങൾ, തുടച്ചുമാറ്റലുകൾ, ഒക്കെ നടത്തി, ബ്രാഹ്മണ, വേദ പാരമ്പര്യങ്ങൾ വെട്ടിപ്പിടിച്ചെടുക്കുകയോ, വീണ്ടെടുക്കുകയോ ഒക്കെ ആണ്‌ ആദിശങ്കരൻ ചെയ്തത്‌.
ഗുരുദേവനാകട്ടെ കേവലം മർദ്ദിത ജനങ്ങളുടെ മിശ്ശിഹാ ആവുകയാണ്‌ ചെയ്തിട്ടുള്ളത്‌. ഒപ്പം മാനവികതയുടേയും സാഹോദര്യത്തിന്റെയും വഴിവിളക്കായും ജ്വലിച്ചു നിൽക്കുന്നു.
ഗുരുവിന്റെ ശിവഭക്തിയെ നോവലിൽ ദൈവാനുഭൂതിയായാണ്‌ വ്യാഖ്യാനിച്ചു കാണുന്നത്‌. ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്‌. 1856 മുതൽ 1928 വരെ ഗുരു ജീവിച്ച കാലത്ത്‌ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ സ്തോത്രഗീതങ്ങൾ, ഗുരുവിനെ പ്രമേയമാക്കിയവതരിപ്പിച്ചിട്ടുള്ള മിക്ക കൃതികളിലും തമസ്ക്കരിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. ശങ്കരാചാര്യർ 64 ഓളം സ്തോത്രങ്ങൾ എഴുതി. അവയിൽ 16 ഉം ശിവസ്തോത്രങ്ങളാണ്‌. അദ്വൈതം പറയുമ്പോഴും ഏതാണ്ടെല്ലാ ദൈവങ്ങളെക്കുറിച്ചും അദ്ദേഹം എഴുതുയിട്ടുണ്ട്‌. കേരളീയ സാഹിത്യത്തിലെ വളരെ സമ്പന്നമായ ശാഖയായിരുന്നു സംസ്ക്യതസ്തോത്രങ്ങൾ. ദേവനെ സ്തുതിക്കാൻ ദേവഭാഷയായ സംസ്കൃതം തന്നെ വേണമെന്നായിരുന്നു, അന്ന്‌ വിശ്വാസം. നമുക്ക്‌ ശിവാത്മതകയിലാണ്‌ വിശ്വാസം എന്ന്‌ പറയിപ്പിക്കുന്നുണ്ട്‌ നോവലിൽ. ഇതിനോട്‌ പരിപൂർണ്മമായും യോജിക്കുവാനാവുന്നില്ല. ഗുരുദേവൻ മലയാളത്തിലും തമിഴിലും സംസ്കൃതത്തിലുമൊക്കെ ധാരാളം സ്തോത്രങ്ങൾ എഴുതിയിട്ടുണ്ട.‍്‌ അയത്ന ലളിതമായി ഗുരു രചിച്ച സ്തോത്രസാഹിത്യത്തിൽ ഏകദൈവമയമാർന്ന ലോകമാണ്‌ നിഴലിക്കുന്നത്‌.
സാമൂഹ്യമാറ്റങ്ങളുടെയെല്ലാം ആകെ തുകയായി ഗുരുവിനെ  കണ്ട മലയാള സമൂഹം പക്ഷേ അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെ ഗൗനിച്ചതേയില്ലായെന്നു വേണം കരുതാൻ. ഗുരുവിന്റെ  സ്തോത്രങ്ങളിൽ വേണ്ട പഠനമോ, ആ സംഭാവനകളിൽകൂടി വിലയിരുത്തപ്പെടുകയോ ചെയ്തിരുന്നെങ്കിൽ, ഗുരുവിന്റെ സ്ഥാനം ഭാഷാസാഹിത്യത്തിന്റേതുകൂടി ആകുമായിരുന്നു. ആ സാദ്ധ്യതകൾ നവാദ്വൈതം തിരയുന്ന നോവലിസ്റ്റും കാണാതെ പോകുന്നു.
  ഗാന്ധികൃതികൾപോലെ, ഗീതാവ്യാഖ്യാനങ്ങൾപോലെ ഗുരുകഥാപാത്രമായി വരുന്ന അനേകം കൃതികൾ ഇന്ന്‌ ലഭ്യമാണ്‌. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക്‌ തൊട്ടടുത്തു നടന്ന വില്ലുവണ്ടി സമരവും കർഷകസമരങ്ങളും കീഴാളരുടെ ചെറുത്തുനിൽപ്പുകളായിന്നരുല്ലോ. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളെ കാണാതെ പോകുന്നതുമൂലം രേഖീയമായി പോകുന്നു നോവൽ. വഴിയോരകാഴ്ചകളില്ലെങ്കിൽ എന്തുനോവൽ? തിരുവണ്ണാമല രമണ മഹർഷിയെ സന്ദർശിച്ചശേഷമാണ്‌ 1916-ൽ ഗുരുദേവൻ നിർവൃതി പഞ്ചകം എന്ന കൃതി രചിച്ചതു. അവിടം മുതൽ ജീവൻമുക്തന്റെ അവസ്ഥയാണ്‌ വർണ്ണിയ്ക്കുന്നത്‌. ഒരു ജാതി ഒരു മതമൊക്കെ ഈ ഉത്തരാർധത്തിലാണ്‌ സംഭവിക്കുന്നത്‌. അതുവരെ ആദിശങ്കരന്റെ അദ്വൈതവും ശ്രീനാരായണഗുരുവിന്റെ അദ്വൈത ചിന്തകളും ഒരേപോലെയായിരുന്നു. ഈ കാലം മുതൽ ശങ്കരനിൽ നിന്ന്‌ വഴിമാറി, വേദാന്തിയിൽനിന്ന്‌ സാമൂഹ്യ പരിഷ്കർത്താവായി ഉയരുന്നു ഗുരു. ഇത്‌ നടരാജഗുരുക്കളും അസന്നിഗ്ദ്ധമായി പറയുന്നുണ്ട്‌. ശങ്കരന്റെ ദർശനങ്ങളോട്‌ വിയോജിപ്പുണ്ടെന്ന്‌ പലസന്ദർഭങ്ങളിലും ഗുരു പറയുന്നുണ്ട്‌. അതുകൊണ്ടാണ്‌ ഗുരുവിന്റെ ദാർശനിക ചിന്തകളോട്‌ നമുക്ക്‌ അടുപ്പമുണ്ടാകുന്നത്‌. യഥാർത്ഥത്തിൽ ഗുരുതന്നെയാണ്‌ നവാദ്വൈതം കേരളത്തിന്‌ പകർന്നു തന്നത്‌. ക്ഷേത്രത്തിൽ പോകാതെയും നല്ല മനുഷ്യനായി ജീവിക്കാം എന്ന ഗുരുവിന്റെ വചനം എത്ര മഹത്തരമാണെന്നറിയണമെങ്കിൽ വർത്തമാനകാലത്തെ സംഭവവികാസങ്ങൾ മാത്രം മതി. മീശ പോലെയുള്ള നോവലുകൾ ഇക്കാലത്ത്‌ നേരിട്ട എതിർപ്പുകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. അവിടെയാണ്‌ ഗുരുവിന്റെ ഇത്തരം പുരോഗമന ചിന്തകളുടൈ പ്രസക്തി. ഈ കാലഘട്ടത്തിൽ പൗരോഹിത്യത്തിനെതിരെ ആർക്കെങ്കിലും വിരൽ ചൂണ്ടാനാകുമോ?
കടലും കാറ്റും തിരയും വേർപെടാതെ ഒരുമിച്ചാണിരിക്കുന്നത്‌. മായയും സത്യവും ഒന്നിച്ചു തന്നെ വർത്തിക്കുന്നു. നമ്മൾ മറ്റുള്ളവരെയാണ്‌ കാണുന്നത്‌. നമ്മെ മറ്റുള്ളവരും. ഇത്തരത്തിൽ ലളിതമായി, വർത്തമാനകാല ജീവിതത്തിന്‌ മനസ്സിലാകുന്ന ഭാഷയിൽ ഗുരുവിന്റെ പൊരുളുകളെ വിശദീകരിക്കാൻ നോവൽ ശ്രമിക്കുന്നു. അദ്വൈതത്തിന്റെ സങ്കീർണ്ണതകളെ ലളിതമായി ഉദാഹരിക്കുന്നതിലൂടെ നവാദ്വൈതത്തിന്റെ സാദ്ധ്യതകൾ തുറന്നിടാൻ എഴുത്തുകാരന്‌ കഴിയുന്നു.  എന്നാൽ നോവൽ വായനയുടെ പാരമ്പര്യ സുഖം കിട്ടുന്നില്ല. അതുകൊണ്ട്‌ കൊണ്ടു തന്നെ വായനാവഴികൾ പലതും നാം നടന്നുതീർക്കേണ്ടിവരുന്നു. സാധാരണ വായനക്കാരോട്‌
?കടക്കു പുറത്ത്‌ ??എന്ന ധീരനിലപാട്‌ എഴുത്തുകാരന്‌ എടുക്കേണ്ടി വന്നേക്കാം. അതിനെ നാം മെല്ലെയാണെങ്കിലും അംഗീകരിക്കേണ്ടി വരും. കഴിഞ്ഞ നൂറുവർഷങ്ങളിലായി മലയാള നോവൽ ഒരേ ചക്കിലാടുകയാണ്‌. ഒ. വി. വിജയനെപോലുള്ളവർ നവാദ്വൈത സാദ്ധ്യതകൾ തേടിപ്പോയെ ങ്കിലും സ്ഥിരം ഫ്രെമിനകത്ത്‌ ചുറ്റിത്തിരിയുന്ന നോവലുകൾ മാത്രമാണ്‌ കൂടുതലായി വന്നുകൊണ്ടിരിക്കുന്നത്‌. നോവൽ മരിച്ചുപോയിട്ടില്ലെങ്കിലും, നോവലിന്‌ പുതിയ ആഖ്യാനമാതൃ കകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ശ്രീനാരായണായ എന്ന നോവലിലൂടെ അത്തരം ഒരു പരീക്ഷണം തന്നെയാണ്‌   എം. കെ. ഹരികുമാർ നടത്തുന്നത്‌.

You can share this post!