സംത്രാസം

 

ചുട്ടുകൊന്നിട്ടു സ്മാരകംകെട്ടിയാൽ
കിട്ടുമോ കൈ,വിട്ടജന്മങ്ങളെ
ഒട്ടുമില്ലാ മനുഷ്യത്വമിന്നിതാ
വറ്റിയോ ധർമ്മബോധവും മർത്ത്യന്‌
ഉന്നതങ്ങളിൽ സ്വാധീനമുള്ളവർ
തെന്നിമാറുന്നു കുറ്റവിമുക്തരായ്‌
ഇന്നുപെണ്ണിന്നതില്ലാസുരക്ഷയും
ഇന്നുമില്ലൊരു തുല്യസ്വാതന്ത്ര്യവും
എന്നുമാണിന്നടിമയായ്‌‌ വാഴുവാൻ
പെണ്ണുപോയാലശുദ്ധമാം ക്ഷേത്രവും
ഭോഗവസ്തുവായ്ക്കാണുന്നുപെണ്ണിനെ
കോന്നിടാം ‘കാര്യമെല്ലാം’കഴിഞ്ഞിടിൽ
പ്രേമമെന്നുശല്യം ചെയ്തു ചെല്ലുവോർക്കാ-
സിഡും കൂർത്തകത്തിയുമായുധം
കിട്ടിയില്ലെങ്കിലൊട്ടും മടിയാതെ
തച്ചുടക്കുന്നു പെണ്മയെ നിഷ്ഠുരം
നീതിയാണു നടപ്പിലാകേണ്ടതും
ഏതുകൈകളാലാകിലും ‌നിശ്ചയം
നീതിവൈകിയാൽ നീതി നിഷേധമാം
പേടിയില്ലാർക്കുമിന്നീ വ്യവസ്ഥിതി
കാശു ,സ്വാധീനമുണ്ടെങ്കിലാർക്കുമേ
പീഡനം ദിനചര്യയുമാക്കിടാം
മാറ്റുവിൻ ചട്ടമെല്ലാം തിരുത്തിടാൻ
നേരമായിതാ,യില്ലെങ്കിൽ നാട്ടുകാർ
ഏറ്റെടുക്കും നടത്തിപ്പു നീതിതൻ
കോട്ടകൊത്തളങ്ങൾ തച്ചുടച്ചിടും

 

You can share this post!