മരണശേഷം..

അടുത്തിടെ ഒരാത്മാവുമായി സംവദിച്ചപ്പോഴാണ്
നഗ്നശരീരികളായ അവരുടെ സഞ്ചാരപഥങ്ങളുടെയാഴങ്ങളറിഞ്ഞത്.

അപരിചിത പാതകളേയില്ലാത്ത അവർക്ക് എല്ലാ രഹസ്യങ്ങളും
വെളിപ്പെട്ടുകൊണ്ടിരിക്കുമത്രേ..
അസംതൃപ്തിയുടെ കരിനിഴൽക്കൂടാരങ്ങളോ
അസഹിഷ്ണുതയുടെ കുന്തമുനകളോ
അവർക്കജ്ഞാതമാണത്രേ.

സന്തോഷത്തിൻ്റെ നറുംപാല പൂക്കളവരെ
ചിലപ്പോഴൊക്കെ ഉന്മത്തരാക്കാറുണ്ടെന്നും
അഴലു തീണ്ടാത്ത, ഇരുട്ടു ഭയം നിറയ്ക്കാത്ത
അവരുടെ ലോകം അതീവ സ്വച്ഛവും
അനുസ്യൂതം വെളിച്ചം പൊഴിക്കുന്നതുമാണെന്നും ആത്മാവറിയിച്ചു.

അവിടെ പരക്കുന്ന പ്രകാശനാളങ്ങളിൽ നിന്നും നിരന്തരം ശാന്തതയും സമാധാനവും ഇറ്റുവീണു കൊണ്ടിരിക്കുമത്രേ.
കുത്തിനോവിക്കലുകളുടെ നീറ്റലുകളില്ലാത്ത, അനാവശ്യ സംശയങ്ങൾ ഉള്ളു പൊള്ളിക്കാത്ത, പകയുടെ പുകച്ചിലുകളില്ലാത്ത, നന്മയുടെ കൂടാരങ്ങളിൽ, പുഞ്ചിരിയുടെ സമ്പന്നതയിലാണവരുറങ്ങിയിരുന്നതത്രേ.

അസാമാന്യമാം വിധം ഇഴയടുപ്പമുള്ള ബന്ധങ്ങളുടെ കമ്പിളിയുടുപ്പുകളാണത്രേ അവർ പുതച്ചിരുന്നത്.

You can share this post!