കാക്കപ്പുള്ളി/സാബു ഹരിഹരൻ

അരികിലൂടെ ആരൊക്കെയോ അതിവേഗത്തിലോടിപ്പോകുന്ന ശബ്ദം കേട്ടാണയാൾ ഉണർന്നത്. നേരം വെളുത്തിരിക്കുന്നു! താനെവിടെയാണ്‌? ചുറ്റിലും നോക്കി. നനവാണെവിടെയും. അതിരാവിലെയോ, തലേന്ന് രാത്രിയോ മഴ പെയ്തിട്ടുണ്ടാവും. ചേമ്പിലകളിൽ, തിളങ്ങുന്ന വെള്ളിനിറത്തിൽ വെള്ളം കെട്ടിക്കിടപ്പുണ്ട്. ആൾക്കാർ ധൃതി പിടിച്ചോടുകയാണ്‌. “എവിടേക്കാ?…എല്ലാരും എവിടേക്കാ?” അയാളുറക്കെ വിളിച്ചു ചോദിച്ചു. എന്നാൽ മറുപടി കൊടുക്കാൻ കൂടി നിൽക്കാതെ എല്ലാവരും ഓടി പോയി. ജിജ്ഞാസ അടക്കാനാവാതെ അയാളും ആൾക്കൂട്ടം ഓടിയ വഴിയിലൂടെ അവരുടെ പിന്നാലെ ഓടി. തലേന്ന് കുടിച്ചത് അല്പം കൂടി പോയി. അടിയേറ്റത് പോലെ തലയ്ക്ക് കനം വെച്ചിരിക്കുന്നു.

കാല്പ്പാടുകൾ പുതഞ്ഞു കിടക്കുന്ന പാടവരമ്പത്തു കൂടി…അതിനു ശേഷം തോട്ടിന്റെ അരികത്ത് കൂടി. ചെന്നെത്തിയത് പരമേശ്വരന്റെ വീടിന്റെ അടുത്തായിട്ടാണ്‌. പരമു…തന്റെ ശത്രു! ചെറുപ്പം മുതൽക്കെ എന്തെന്നില്ലാത്ത ഒരു ശത്രുതാമനോഭാവം പരമുവിന്‌ അയാളോടുണ്ടായിരുന്നു. ജയം എപ്പോഴും അയാൾക്കൊപ്പമായിരുന്നു. മത്സരിച്ച് പ്രേമിക്കാൻ ശ്രമിച്ച് ഒടുവിൽ അയാളുടെ കൂടെ ഇറങ്ങി വന്ന ജയന്തിയുടെ കാര്യത്തിൽ പോലും. കഴിഞ്ഞാഴ്ച്ച മണിയുടെ കടയിൽ വെച്ചൊരു കശപിശ ഉണ്ടായപ്പോൾ തന്റെ അടിയേറ്റ് പരമേശ്വരൻ വീണത് കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചത് ഒരുതരം ഉന്മാദത്തോടെ അയാളോർത്തു.

പരമുവിന്റെ ഓടിട്ട വീടിനു മുന്നിലും ചുറ്റിലുമായി ഒരുപാടാൾക്കാർ. അവനെന്താണ്‌ പറ്റിയത്? തലേന്ന് ഷാപ്പിൽ നിന്ന്‌ ഇറങ്ങുമ്പോൾ പരമു അകത്തിരുന്ന്‌ നല്ലോണം കുടിക്കുന്നുണ്ടായിരുന്നല്ലോ. പിന്നീടെപ്പോഴൊ വഴിയിൽ വെച്ച് താനും അവനും തമ്മിൽ…എന്തോ ഒന്നും രണ്ടും പറഞ്ഞ്…പിന്നീടെന്താണ്‌ നടന്നത്?…ഒന്നും ശരിക്കോർത്തെടുക്കാനാവുന്നില്ല… ആൾക്കൂട്ടത്തിനു പിന്നിലായി അയാൾ കുറച്ചു നേരം നിന്നു. പിന്നീട് അവർക്കിടയിലൂടെ നൂണ്ട് മുന്നിലേക്ക് ചെന്നു. ഒരു മനുഷ്യൻ കമഴ്ന്ന് കിടപ്പുണ്ടായിരുന്നു അവിടെ. തലേന്ന് കണ്ടപ്പോൾ പരമു ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ…അയാളുടെ തല ആരോ കല്ല്‌ കൊണ്ട് ഇടിച്ച് ചതച്ചിരിക്കുന്നു. ജീവനുണ്ടാവാൻ ഒരു സാധ്യതയുമില്ല. തലഭാഗത്ത് നിന്നും ഒഴുകിയിറങ്ങിയ രക്തം, മഴ വലിച്ച് അടുത്തുള്ള ചീരച്ചെടികൾക്ക് താഴെയായി ഒഴുക്കി വിട്ടിരിക്കുന്നു. അതു കണ്ടാൽ രക്തത്തിൽ നിന്നാണാ ചുവന്ന ചെടികൾ മുളച്ചുയർന്ന് വന്നതെന്ന് തോന്നും.

അയാൾ വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു. താനും അവനും തമ്മിൽ വഴക്കുണ്ടാക്കിയത് അവ്യക്തമായി ഓർക്കുന്നു…പക്ഷെ അവന്റെ വീടിന്റെ അടുത്ത്…എപ്പോഴാണ്‌ താൻ ഇവിടെ വന്നത്?…താനുമായുള്ള ശത്രുത നാട്ടിൽ പാട്ടാണ്‌. സംശയം തോന്നുന്നവരുടെ പട്ടിക തയ്യാറാക്കേണ്ട ആവശ്യം പോലുമില്ല. തന്റെ പേരേ ആരും പറയുകയുള്ളൂ… ഇനി ഇവിടെ നിന്നാൽ അപകടമാണ്‌. എത്രയും വേഗം നാട് വിടണം…അല്ലെങ്കിൽ ചെയ്യാത്ത കുറ്റത്തിനു താൻ അകത്താവും. പിന്നെ അന്വേഷണം…കോടതി…കേസ്…നിരപരാധിത്വം തെളിയിക്കാൻ നല്ലൊരു വക്കീലിനെ ഏർപ്പാടാക്കേണ്ടി വരും…അതിന്‌ നല്ല പണച്ചിലവുണ്ട്…അകത്തായാൽ പിന്നെ എപ്പോഴാ പുറത്ത് വരാനാവുക എന്ന് ദൈവം തമ്പുരാന്‌ പോലും പറയാനാവില്ല…എത്രയും വേഗം ജയന്തിയെ കണ്ട്‌ വിവരം പറഞ്ഞ് എങ്ങോട്ടെങ്കിലും മുങ്ങണം…അല്ലെങ്കിൽ അവൾ പരിഭ്രമിക്കും…

അയാൾ പതിയെ മുഖം കുനിച്ച് പിന്നിലേക്ക് പോവാനൊരുങ്ങി. അപ്പോഴാണ്‌ കണ്ടത് – പോലീസ് എത്തിയിരിക്കുന്നു! അയാൾ ശില പോലെയായി. അവർ ചോദ്യം ചെയ്യൽ തുടങ്ങിയിരിക്കുന്നു. ആരോ മൃതശരീരം മലർത്തി കിടത്തി. ആർക്കും തിരിച്ചറിയാൻ ആവുമെന്നു തോന്നുന്നില്ല…അതു പോലെയാണ്‌ കല്ല് കൊണ്ട് ആ മുഖം…

അയാൾ മലർത്തി കിടത്തിയ ശരീരത്തിലേക്ക് സൂക്ഷിച്ചു നോക്കി നിന്നു. കുറച്ച് നേരം നോക്കിയപ്പോൾ സംശയമായി…പരമു തന്നെയാണോ ഇത്? വലതു കൈയ്യിൽ…അയാൾ മൃതശരീരത്തിന്റെ വലതു കൈയ്യിലെ കാക്കപ്പുള്ളി ശ്രദ്ധിച്ചു…ഇത്? പെട്ടെന്ന് ഒരു നടുക്കത്തോടെ അയാൾ സ്വന്തം വലതു കൈയ്യിലേക്ക് നോക്കി. തന്റെ കൈയ്യിൽ…കൈത്തണ്ടയ്ക്ക് അരികിലായി…അതേ കാക്കപ്പുള്ളി മറുക്…

sabumh@gmail.com

0064212328899

You can share this post!