എം.കെ.ഹരികുമാറിന്റെ അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു:എം.സി.രാജനാരായണൻ

ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും കഥാകൃത്തും മുൻ നാഷണൽ ജൂറി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു

പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ഒരു പംക്തി നിരവധി വർഷങ്ങളായി ഇടതടവില്ലാതെ കൈകാര്യം ചെയ്യുക എന്നത്‌ ക്ഷിപ്രസാധ്യമായ കാര്യമല്ല. പ്രചാരത്തിന്റെ ഗ്രാഫ്‌ ഉയരുമ്പോഴും ആഴവും പരപ്പും കുറയാതെ അകക്കാമ്പിൽ ചിന്തയ്ക്കുള്ള വകയൊരുക്കിക്കൊണ്ട്‌ എഴുതിക്കൊണ്ടിരിക്കുന്ന പംക്തി എന്നതാണ്‌ ‘കേരളകൗമുദി’യിൽ തുടങ്ങി (1998 ഫെബ്രുവരി) ഇപ്പോൾ ‘മെട്രോവാർത്ത’യിൽ ആഴ്ചതോറും വന്നു കൊണ്ടിരിക്കുന്ന  എം.കെ.ഹരികുമാറിന്റെ ‘അക്ഷരജാലക’ത്തിന്റെ സവിശേഷത. രണ്ടര പതിറ്റാണ്ടിലേറെയായി സാഹിത്യരംഗത്തെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന ‘അക്ഷരജാലകം’ മലയാള പത്ര/സാഹിത്യരംഗത്തെ ഏറ്റവും പ്രചാരമുള്ള കോളമാണെന്നത്‌ കേവലയാഥാർത്ഥ്യം മാത്രമാകുന്നു. നിരൂപണരംഗത്ത്‌ ശ്രദ്ധേയമായ സംഭാവനകൾ നൽകിക്കൊണ്ടാണ്‌ ഹരികുമാർ സാഹിത്യരംഗത്ത്‌ സ്വന്തം ഇടം നേടുന്നത്‌. ആത്മായനങ്ങളുടെ ഖസാക്ക്‌ (1984) മനുഷ്യാംബരാന്തങ്ങൾ (1989) കഥ ആധുനികതയ്ക്കു ശേഷം (2000) തുടങ്ങിയ ആദ്യകാല സൃഷ്ടികൾ കൊണ്ടുതന്നെ എം.കെ.ഹരികുമാർ എന്ന സാഹിത്യനിരൂപകൻ സ്വന്തം തട്ടകം കണ്ടെത്തിയിരുന്നു. മറ്റ്‌ നിരൂപകരിൽ നിന്ന്‌ വ്യത്യസ്തമായി ചിന്തയുടെ ജ്വലിക്കുന്ന അക്ഷരങ്ങൾ അണിനിരത്തിക്കൊണ്ടാണ്‌ അദ്ദേഹം രചന നിർവ്വഹിക്കുന്നത്‌.

fbt

മനനത്തിന്റെ വാതായനങ്ങൾ തുറന്നുകൊണ്ടും. സാഹിത്യനിരൂപണ പംക്തിയായ ‘അക്ഷരജാലക’ത്തിന്‌ വൈജാത്യങ്ങൾക്കൊപ്പംതന്നെ ചില സജാത്യങ്ങളും എം.കൃഷ്ണൻനായരുടെ ‘സാഹിത്യവാരഫല’വുമായി കാണാവുന്നത്‌ സ്വാഭാവികം. വ്യക്തിഗതമായ അനുഭവങ്ങൾക്കൊപ്പം  പിൽക്കാല സംഭവങ്ങളെയും അവതരിപ്പിക്കുന്ന എം.കൃഷ്ണൻനായരുടെ ശൈലിയിൽ നിന്ന്‌ ഏറെ ഭിന്നമാണ്‌ എം.കെ.ഹരികുമാറിന്റെ രചനാരീതി. ചില കാര്യങ്ങളിൽ ബോധപൂർവ്വമല്ലാത്ത ചില അടുപ്പങ്ങൾ കാണാമെങ്കിലും രൂപഭാവങ്ങളിലും അന്തഃസ്സത്തയിലും ഏറെ ഭിന്നമാണ്‌ ‘അക്ഷരജാലകം’. ഉപാലംഭം ശക്തമായിത്തന്നെ ചൊരിയുന്ന കാര്യത്തിൽ ഇരുവരും ഒരു ചേരിയിലാകുന്നത്‌ ‘കറേജ്‌ ഓഫ്‌ കൺവിക്ഷൻ’ കൊണ്ടു മാത്രമാണെന്നു കാണാവുന്നതാണ്‌. സാഹിത്യരംഗത്തെ മലീനസമമാക്കുന്നവരോട്‌, ശുഷ്ക്കമാക്കുന്നവരോട്‌, അശ്രദ്ധയോടെ സൃഷ്ടി നടത്തി സാഹിത്യേതര കാര്യങ്ങളിൽ കണ്ണുവെക്കുന്നവരോട് ദയാദാക്ഷിണ്യമില്ലാതെ വാക്കുകൾ കൊണ്ട്‌ ചാട്ടവാറടി നൽകുന്നതിൽ ഇരുവർക്കും അവരുടേതായ രീതിനീതികളുണ്ട്‌. അതിൽ അനുകരണത്തിന്റേതെന്നല്ല, അനുസരണത്തിന്റെ കൂടി അംശം കടന്നു കൂടുന്നുമില്ല. പിന്നെ ഏതാണ്ട്‌ പൊതുസ്വഭാവമുഖം, സാഹിത്യപംക്തികളാകുമ്പോൾ (ആനുകാലിക രചകളെ ആശ്രയിച്ച്‌), ചില സജാത്യങ്ങൾ ഒഴിച്ചുകൂടാനാവാത്തതിൽ അതിശയിക്കാനുമില്ല. എങ്കിലും ഭിന്നമായ പാതയിലൂടെ മുന്നേറുവാൻ എം.കെ.ഹരികുമാറിന്‌ കഴിയുന്നു എന്നത്‌ പ്രശംസാവഹമാണ്‌.

വ്യത്യസ്തതയുടെ കൈയൊപ്പ് 

ആനുകാലികങ്ങളിലെ സൃഷ്ടികളുടെ വിശകലനവും വിമർശനവുമാകുമ്പോൾ ഇത്തരം പൊതുസ്വഭാവമുള്ള പംക്തികൾക്ക്‌ ചില തലങ്ങളിൽ സമാനതവരുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ രചയിതാവിന്റെ വ്യക്തിപ്രഭാവവും വീക്ഷണവുമനുസരിച്ച്‌ അന്തഃസ്സത്തയിൽ വ്യതിയാനം കൈവരുന്നതായി നിരീക്ഷിക്കാം. ‘സാഹിത്യവാരഫല’ത്തിലെന്നപോലെ തന്നെ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സൃഷ്ടികളുടെ നിരൂപണത്തിനോടൊപ്പം ചലനം സൃഷ്ടിച്ച ഗ്രന്ഥങ്ങൾ, രചനയിതാക്കൾ, സംഭവങ്ങൾ, പ്രസ്ഥാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള നിരീക്ഷണവും ‘അക്ഷരജാലക’ത്തിൽ മിഴിതുറക്കുന്നു. പരന്നവായനയും അത്‌ സ്വാംശീകരിച്ചുകൊണ്ടുള്ള വാരാവാരമുള്ള എഴുത്തും എഴുത്തുകാരനൊപ്പം വായനക്കാരനെയും ചിന്താനിരതനാക്കുന്നു. ആനുകാലികങ്ങളിലൂടെയുള്ള പ്രയാണത്തിൽ അനുവാചകൻ ഭാഗഭാഗാക്കാകുകയും ചെയ്യുന്നു. വ്യക്തിപ്രഭാവത്തിന്റെ ബഹിർസ്ഫുരണവും വ്യത്യസ്തയുടെ കൈയൊപ്പുമാണ്‌ ഇത്തരം ഒരു പംക്തിക്ക്‌ അനന്യത നൽകുന്നത്‌. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഗുണമേന്മയുള്ളതും ഇല്ലാത്തതുമായ രചനകൾ വായിച്ചും, കതിരും പതിരും വേർതിരിച്ച്‌ അർഹമായവയ്ക്ക്‌ വേണ്ട പരിഗണന നൽകിയും, അനർഹമായവർക്ക്‌ ശാസന കൊടുത്തും എഴുതുന്നത്‌ കഠിനയത്നം തന്നെയാണ്‌. കാരണം, ഒരു ആഴ്ച അവസാനിക്കുന്നിടത്ത്‌ മറ്റൊന്ന്‌ തുടങ്ങുകയും അങ്ങിനെ ദിവസങ്ങളുടെ പ്രയാണത്തിനനുസരിച്ച്‌ തൂലിക ചലിക്കേണ്ടതായിവരുകയും ചെയ്യുന്നു. വി.കെ.എൻ പറയുന്നതുപോലെ നേരത്തോട്‌ നേരം കൂടുന്നതുപോലെയാണ്‌ ആഴ്ചയോട്‌ ആഴ്ചകൂടുന്നത്‌!

എം.സി.രാജനാരായണൻ

ആനുകാലികങ്ങളിലൂടെ വെളിച്ചം കാണുന്ന കഥ, കവിത ,ലേഖനം തുടങ്ങിയവയ്ക്ക് പൊതുവെ നിലവാരത്തകർച്ചയുണ്ടെന്ന്‌ സ്ഥിരമായി പറയുകയാണ്‌ ‘അക്ഷരജാലക’ത്തിലൂടെ എം.കെ.ഹരികുമാർ. വൃഥാ വ്യായാമങ്ങളായി മാറുന്ന രചനകളെ ശക്തമായി വിമർശിക്കുന്നതിനും അദ്ദേഹം ശങ്കിക്കുന്നില്ല. അതുപോലെ ആരു പറയുന്നു എന്നതല്ല എന്തു പറയുന്നു എന്നതാണ്‌ പ്രധാനമെന്ന്‌ പഴമൊഴിക്ക്‌ പ്രസക്തിയേകുന്ന വിധത്തിലുള്ള സമീപനവും പംക്തി വെളിപ്പെടുത്തുന്നു. അതാകട്ടെ വളരെ വിരളമായി മാത്രം കണ്ടുവരുന്ന കാര്യവുമാണ്‌. ആരു പറയുന്നു എന്നു നോക്കിയാണ്‌ ,എന്തു പറയുന്നു എന്നത്‌ ശ്രദ്ധിച്ചുകൊണ്ടല്ല, പലരും പ്രതികരിക്കുന്നതും പ്രതിവചിക്കുന്നതും! എഴുത്തിൽ കലർപ്പ്‌ കലരുന്നത്‌ അങ്ങിനെയാണ്‌. എന്നാൽ ഇതിനെല്ലാം അപവാദമായി ആത്മാർത്ഥതയുടെ കൈമുതലും ശക്തിയും ‘അക്ഷരജാലക’ത്തിന്‌ പകരുന്നത്‌ അണയാത്ത പ്രകാശം തന്നെ. പ്രസിദ്ധരായ പല രചയിതാക്കളെയും അതിനിശിതമായിത്തന്നെ വിമർശിക്കുന്ന പംക്തിക്കാരൻ, പുതിയ, നവാഗതരായ എഴുത്തുകാരെ അംഗീകരിക്കുന്നതിൽ ലുബ്ധ്‌ പ്രകടിപ്പിക്കുന്നില്ല. തകഴിയെപ്പോലൊരു അതികായനായ എഴുത്തുകാരനെ ഇനി കാണാനാകുമെന്ന്‌ തോന്നുന്നില്ല. സത്യസന്ധമായ ജീവിതം അദ്ദേഹത്തിന്‌, പ്രാണവായുപോലെ പ്രിയങ്കരമായിരുന്നു -ഹരികുമാർ എഴുതുന്നു. കഥാസാഹിത്യത്തിലെ രാജശിൽപിയായിരുന്ന ,ജ്ഞാനപീഠ പുരസ്കാരമടക്കം നിരവധി സമ്മാനങ്ങൾ തേടിയെത്തിയ, മലയാളത്തിന്റെ മഹോന്നതനായ കഥാകാരനെക്കുറിച്ച്‌ ഏറ്റവും ഹ്രസ്വമായി എന്നാൽ ഏറ്റവും മിഴുവുറ്റ രീതിയിൽ എഴുതാൻ എം.കെ.ഹരികുമാറിനു കഴിയുന്നു.

അപൂർവ്വ പ്രതിഭാസം

കലാകൗമുദി വാരികയുടെ നാലുപറങ്ങളിലായി എല്ലാ ആഴ്ചകളിലും വന്നുകൊണ്ടിരുന്ന  ‘അക്ഷരജാലക’മെന്ന കലാസാഹിത്യവിമർശന പംക്തിക്ക്‌ വായനക്കാർക്കിടയിൽ വലിയ സമ്മതിയാണുള്ളതെന്നുകാണാം. പുതിയ അഭിപ്രായങ്ങൾക്കും അറിവുകൾക്കും നിർവ്വചനങ്ങൾക്കുമായി അനുവാചകർ കാത്തിരിക്കുക എന്നത്‌ അപൂർവ്വമായ സംഭവം തന്നെയാണ്‌. ജാതിമത, സാമുദായിക, രാഷ്ട്രീയ വേലിക്കെട്ടുകളെ മറികടന്നുകൊണ്ട്‌ മനസ്സ്‌ മനസ്സിനോടും ചിന്ത ചിന്തയോടും ചേരുന്ന അപൂർവ്വ പ്രതിഭാസമാണ്‌ ഈ പംക്തിയിലൂടെ വെളിപ്പെടുന്നത്‌. കോളത്തിൽ പ്രതിപാദിക്കപ്പെടുന്ന വ്യക്തിയുടെയും രചയിതാവിന്റെയും ഫോട്ടോകൾക്കൊപ്പം പുസ്തകത്തിന്റെയോ സ്ഥലത്തിന്റെയോ ഫോട്ടോകളും ചേർത്തുകാണാറുണ്ട്‌. അത്‌ കോളത്തിന്‌ ആകർഷണീയത നൽകുന്നഘടകമായി മാറുന്നു. സാധാരണകോളങ്ങളിൽ നിന്ന്‌ ഭിന്നമായി ലേഖനസ്വഭാവവും വിമർശന മൂല്യവും നിരന്തരം കാത്തുസൂക്ഷിക്കുന്ന അവതരണമാണ്‌ ‘അക്ഷരജാലക’ത്തിന്‌ സ്വന്തമായുള്ളത്‌. പരിചയംകൊണ്ടും അശ്രാന്തപരിശ്രമം കൊണ്ടും ഉരുത്തിരിഞ്ഞുവന്ന ശൈലി സ്വച്ഛന്ദമായൊരു ഒഴുക്കും വായനാസുഖവും പംക്തിക്ക്‌ പ്രദാനം ചെയ്യുന്നു. തിരയടങ്ങാത്ത സമുദ്രംപോലെ ,ചിന്തയടങ്ങാത്ത മനസ്സിൽ നിന്ന്‌ ഒഴുകിയെത്തുന്ന വാക്കുകൾക്ക്‌ കരുത്തുണ്ട്‌. പെയ്തൊഴിയാത്ത മേഘാവൃതമായ ആകാശംപോലെ ,ആശയങ്ങൾ കൂടുകെട്ടിയ മനോമണ്ഡലങ്ങളിൽ നിന്ന്‌ പെയ്തിറങ്ങുന്ന ഹർഷബിന്ദുക്കൾപോലെ ,വാക്കുകൾ അനുവാചക മനസ്സിൽ ചലനം സൃഷ്ടിക്കുവാൻ പര്യാപ്തമാകുന്നത്‌ രചനാശൈലിയുടെ സവിശേഷതകൊണ്ടു കൂടിയാണ്‌. പണ്ട്‌ അക്ഷര ,ശൃവ്യമാധ്യമങ്ങൾ മാത്രമായിരുന്നു വാർത്താവിനിമയ രംഗത്ത്‌ ആധിപത്യം പുലർത്തിയിരുന്നതെങ്കിൽ ഇന്ന്‌ ഇവർക്കു മുന്നിൽ ദൃശ്യമാധ്യമം സജീവസാന്നിധ്യമായിരിക്കുന്നു.

ഒരുപക്ഷേ പത്രവായന ഒരു സ്വഭാവമായി തുടരുമ്പോഴും ദൃശ്യമാധ്യമങ്ങളിൽ നിന്ന്‌ അറിയുന്ന നേർക്കാഴ്ചയുടെ വാർത്താവിശേഷങ്ങൾ ഇന്ന്‌ പൊതുസമൂഹത്തെ കൂടുതലായി സ്വാധീനിക്കുന്നു എന്നത്‌ കേവല യാഥാർത്ഥ്യം മാത്രമാണ്‌. “ലോകത്തിന്റെ നിമിഷം തോറുമുള്ള വികാസമാണ്‌ പത്രം” .ലോകത്തിന്റെ ബഹുവിതാനങ്ങളിലുള്ള, രൂപത്തിലുള്ള അനുനിമിഷ വികാസത്തിനൊപ്പമെത്താനുള്ള ഓട്ടമാണ്‌ പത്രത്തിന്റെ ഫിസിക്സ്‌. ഹരികുമാർ എഴുതുന്നു:”ലോകം ഒരിക്കലും പഴയതല്ല. ഓരോ നിമിഷവും പുതിയതാണ്‌ എന്നാണ്‌ പത്രം പ്രചരിപ്പിക്കുന്നത്‌”.ദൃശ്യമാധ്യമങ്ങൾ കൊടിക്കൂറ പാറിക്കുന്ന കാലത്ത്‌ പത്രത്തിന്റെ ഭൂമികയെപ്പറ്റി വസ്തുനിഷ്ഠമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ ഹരികുമാർ വിജയിക്കുന്നു. മാധ്യമങ്ങൾ പരസ്പരം മത്സരിക്കുന്ന കാലത്ത്‌ സ്വയം നവീകരണശേഷി പ്രകടമാക്കുന്നവർക്കേ അതിജീവനത്തിന്റെ പാതയിലൂടെ പ്രയാണം ചെയ്യാനാകൂ എന്ന്‌ സ്പഷ്ടമാണ്‌. അതിലേക്കു തന്നെയാണ്‌ ചിന്തോദ്ദീപകമായ രീതിയിൽ ഹരികുമാർ വിരൽ ചൂണ്ടുന്നത്‌. പംക്തിയിൽ ആവർത്തിച്ച്‌ പ്രത്യക്ഷപ്പെട്ടിരുന്ന സബ്ബ്‌ ഹെഡ്ഡിംഗുകളാണ്‌ പക്ഷിയുടെ നോട്ടം, കാഴ്ചയുടെ കടൽ എന്നിവ. നിർവ്വചനങ്ങളും നിരീക്ഷണങ്ങളും നിറഞ്ഞ ഉപശാഖകളായി ഇവ പംക്തിയെ മാറ്റിയിരുന്നു. കൂടാതെ ജീവിതത്തിന്റെ ഭിന്നമേഖലകളെക്കുറിച്ചും സമീപനങ്ങളെപ്പറ്റിയും ചിന്തകരും താത്വികാചാര്യന്മാരും പറഞ്ഞത്‌ പംക്തിയിൽ എടുത്തുപറയുകയും ചെയ്യാറുണ്ട്‌. ഏകാന്തതയെക്കുറിച്ചുള്ള  ഒരു ഉദ്ധരണി നോക്കൂ, എക്കാലത്തിനും പ്രസക്തമായതുതന്നെ. “എന്തുകൊണ്ടാണ്‌ ഏകാന്തത്ത തോന്നുന്നത്‌ എന്ന്‌ അന്വേഷിക്കുവാൻ തുടങ്ങുന്നതോടെ അത്‌ സാവധാനം നമ്മെ സന്തോഷത്തിൽ കൊണ്ടെത്തിക്കും.” ഏകാന്തത്തയെക്കുറിച്ചുള്ള പതിനൊന്ന്  അഭിപ്രായങ്ങളാണ്‌ പംക്തി ക്രോഡീകരിച്ചിരിക്കുന്നത്‌.

സ്വതന്ത്രചിന്തയുടെ ഇടം

വർഷങ്ങൾക്കുമുമ്പ്‌ ‘സൺഡേ’ മാസികയിൽ പ്രതീഷ്‌ നന്ദി വാർദ്ധക്യത്തെക്കുറിച്ചും ഏകാന്തതയെപ്പറ്റിയും എഴുതിയ ലേഖനങ്ങൾ ഓർമ്മയിലെത്തുന്നു. അക്കാലത്ത്‌ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു പ്രതീഷ്‌ നന്ദിയുടെ ലേഖനങ്ങൾ. നമ്മുടെ സഹയാത്രികനും സന്തത സഹചാരിയുമായാണ്‌ ഏകാന്തതയെ നന്ദി വിശേഷിപ്പിച്ചത്. പൂർവ്വ വായനയുടെ അപൂർവ്വസ്മൃതികൾ മനസ്സിലുണർത്തുവാൻ പര്യാപ്തമാണ്‌ പംക്തിയിലെ ഉദ്ധരിണികൾ. കനേഡിയൻ നോവലിസ്റ്റും കവിയുമായ മാർഗരറ്റ്‌ അറ്റ്‌വുഡിനെക്കുറിച്ച്‌ എഴുതിക്കൊണ്ട്‌ അവരുടെ ചില ചിന്തകൾ അക്കമിട്ട്‌ കുറിക്കുന്നുണ്ട്‌ ഹരികുമാർ. നോവലിസ്റ്റിന്റെ ചിന്താസരണിയിലേക്ക്‌ വെളിച്ചം വീശുന്നവയാണ്‌ അവ. “നോവലുകൾ നല്ല ജീവിതം നയിക്കുവാനുള്ള ഗൈഡുകളല്ല. ചിലർ അങ്ങിനെ കരുതുന്നുണ്ടെങ്കിലും”. സാഹിത്യത്തിലെയും കലയിലെയും അസാന്മാർഗ്ഗികതയെക്കുറിച്ച്‌ ചർച്ചകൾ സജീവമാകുന്ന കാലമാണല്ലോ ഇത്‌. സാഹിത്യത്തിൽ സെൻസർഷിപ്പ്പോലും വേണമെന്ന്‌ പറയാൻ ചില സാഹിത്യകാര(രി)ന്മാർക്ക്‌ മടിയില്ലാതായിട്ടുണ്ട്‌. അവർക്ക്‌ മാർഗരറ്റ്‌ അറ്റ്‌വുഡിൻ്റെ ചിന്തകൾ നേർവഴി നൽകും. സിനിമയിലെ സെൻസർഷിപ്പ്‌ എടുത്ത്‌ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ചർച്ച നടക്കുന്ന കാലത്ത്‌ സാഹിത്യത്തിൽ സെൻസർഷിപ്പ് വേണമെന്ന്‌ ചിലർ ആവശ്യപ്പെടുന്നു എന്നതാണ്‌ ഏറെ വിചിത്രം. എന്തു വായിക്കണം എന്നത്‌ വായനക്കാരന്റെ സ്വാതന്ത്ര്യമാണ്‌. ഓരോ വായനക്കാരനും സ്വന്തം താൽപ്പര്യത്തിനും  അഭിരുചിക്കുമനുസരിച്ചുള്ള പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്തുകൊള്ളും. കലയിൽ സാന്മാർഗ്ഗികതയും അസാന്മാർഗ്ഗികതയും കേവലം ആപേക്ഷികവുമാണ്‌.

വായനക്കാരന്റെ സ്വതന്ത്രചിന്തയെ മാനിക്കുന്ന ശ്രേഷ്ഠമായ പംക്തിയാണ്‌ ‘അക്ഷരജാലകം’. ‘കാഴ്ചയുടെ കടലി’ൽ ഇന്റർനെറ്റിനെക്കുറിച്ച്‌ ഇതിനെകാണാം :”പുതിയ ഏകാന്തതയാണ്‌ ഇന്റർനെറ്റ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. സ്നേഹരഹിതമായ, തീവ്രമായ ഏകാന്തതയുടെ, വ്യക്തിരാഹിത്യത്തിന്റെ ഉപനിഷത്താണ്‌ ഇന്റർനെറ്റ്. “ഇത്തരം മൗലികമായ അഭിപ്രായങ്ങൾ പംക്തിക്ക്‌ അനന്യത നൽകുന്നു. മറ്റൊരു ലക്കത്തിലെ ‘പക്ഷിയുടെ നോട്ടം’ പറയുന്നത്‌ കേരളത്തെക്കുറിച്ചാണ്‌ :”കേരളം കുറ്റകൃത്യങ്ങളുടെയും ഭ്രാന്തുപിടിച്ച ആസക്തികളുടെയും ഇടമായിക്കൊണ്ടിരിക്കുകയാണ്‌.മാധ്യമങ്ങളിലൂടെ കാണാൻ കഴിയാത്ത മറ്റൊരു കേരളം അടിയിലുണ്ട്‌. ഇതൊന്നും കാണാതെ ഇപ്പോഴും തമ്പുരാക്കന്മാരുടെ കഥ പറയുകയാണ്‌ സംവിധായകർ”. വിവേകാനന്ദ സ്വാമികൾ ഭ്രാന്തലയമെന്ന്‌ വിശേഷിപ്പിച്ച കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും പോയകാലത്തിൽ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ലെന്ന്‌ നമ്മെ ഓർമ്മിപ്പിക്കുകയാണ്‌ ലേഖകൻ. യഥാർത്ഥത്തിൽ ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നില്ലെങ്കിലും മനസ്സിലെ വേലിക്കെട്ടുകളും മതിലുകളും ശക്തമായി തുടരുന്നതിന്റെ കാഴ്ചകൾ തന്നെയാണ്‌ ഇന്നത്തെ കേരളം നൽകുന്നത്‌. മതപരവും ജാതിപരവുമായ സ്പർദ്ധയുടെ അടിയൊഴുക്കുകൾ ശക്തമാക്കുകയും ചെയ്യുന്നു.ഒരു ചെറിയ തീപ്പൊരി വലിയ സ്ഫോടനത്തിന്‌ കളമൊരുക്കുന്ന നില. വയലാർ എഴുതിയതുപോലെ മനസ്സിൽ ആയുധപ്പുരകൾ സൃഷ്ടിക്കുന്നവരായി മാറുകയാണ്‌ മനുഷ്യർ. ഹോമർ, ഷേക്സ്പിയർ തുടങ്ങിയവർക്ക്‌ കല ഒരേ സമയം സൂക്‍ഷമതയും അഗാധതയുമായിരുന്നുവെന്നു ഗബ്രിയേൽ ജോസിപോവിസി പറഞ്ഞത് ഹരികുമാർ ഉദ്ധരിക്കുന്നു:.”ജോൺ ബെറിമാൻ പറഞ്ഞത്‌ ഉദ്ധരിക്കട്ടെ. കഴിവതും ചുരുക്കി എഴുതുക. കാര്യഗൗരവം ഉൾക്കൊണ്ട്‌”. ഇക്കാലത്തെ ലേഖനങ്ങളുടെയും പ്രബന്ധങ്ങളുടെയും പംക്തികളുടെയും പ്രധാന ന്യൂനതയും ക്ളിഷ്ടതയും സ്വതന്ത്രചിന്തയുടെ ധൈര്യപൂർവ്വമുള്ള അഭിപ്രായപ്രകടനത്തിന്റെ അഭാവം തന്നെയാണ്‌. അക്കാര്യത്തിൽ ‘അക്ഷരജാലകം’ വേറിട്ടു നിൽക്കുന്നു. ഏതുകാര്യത്തിലും സ്വതന്ത്രനിലപാടുള്ള ലേഖകൻ തന്റെ അഭിപ്രായങ്ങൾ സധൈര്യം രേഖപ്പെടുത്തുന്നതായി കാണാം.

തന്നിൽ നിന്നു വളരുന്ന ലോകം 

കലാസാംസ്കാരിക, സാഹിത്യ കാര്യങ്ങളിൽ മാത്രമല്ല ,മറിച്ച്‌ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിലും അദ്ദേഹം അഭിപ്രായങ്ങൾ വെട്ടിത്തുറന്ന്‌ എഴുതുന്നതായി കാണാം. അതാകട്ടെ വായനക്കാരനെ ചിന്തയുടെ പുതിയ സരണിയിലേക്ക്‌ നയിക്കുകയും നവീനകാഴ്ചകളിലേക്കുള്ള വാതായനങ്ങൾ തുറക്കുകയും ചെയ്യുന്നു. ചിന്തയെ, കാഴ്ചപ്പാടിനെ നവീകരിക്കുന്ന ലേഖനങ്ങളും രചനകളുമാണ്‌ ഈ കാലഘട്ടം ആവശ്യപ്പെടുന്നത്‌. വായനക്കാരുടെ നിത്യജീവിതത്തെ സ്പർശിക്കുന്ന കാര്യങ്ങളും വസ്തുതകളും പംക്തിയിൽ വിഷയമായി മാറുന്നു. ഭാഷണമെന്നപോലെ ഭക്ഷണവും അതുകൊണ്ടാണ്‌ സ്ഥാനം നേടുന്നത്‌. പംക്തിക്കാരന്‌ ഇഷ്ടപ്പെട്ട ഹോട്ടലുകളും ഭക്ഷണപദാർത്ഥങ്ങളും വിരളമായി പരാമർശിക്കപ്പെടുന്നത്‌ വായനയ്ക്ക്‌ വൈവിധ്യമേകുന്നു. എന്നാൽ വ്യക്തിജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങളും നഷ്ടകഷ്ടതകളും വായനക്കാരന്റെ മേൽ അടിച്ചേൽപ്പിക്കുന്ന സമീപനം പംക്തീകാരൻ എടുക്കുന്നില്ല എന്നത്‌ ആശ്വാസകരമാണ്‌.

തന്നിലേക്ക്‌ ചുരുങ്ങാതെ തന്നിൽ നിന്ന്‌ വളരുന്ന, വികാസം പ്രാപിക്കുന്ന അവതരണ രീതിയാണ്‌ പംക്തിയുടെ പ്രത്യേകതയാകുന്നത്‌. ദൃശ്യമാധ്യമമായ ടെലിവിഷൻ സർവ്വാധിപത്യം നേടിയ കാലഘട്ടമാണിത്‌. അതുകൊണ്ടുതന്നെ ‘റിയാലിറ്റി ഷോ’കൾ കൊടികുത്തിവാഴുകയും ചെയ്യുന്നു. ഗാനവും നൃത്തവും അഭിനയവുമെല്ലാമായി അവതരിപ്പിക്കപ്പെടുന്ന റിയാലിറ്റി (?) ഷോകളുടെ സംപ്രേക്ഷണ കാര്യത്തിൽ ചാലനലുകൾ മത്സരത്തിന്റെ പരിധികൾ കടന്ന്‌ യുദ്ധത്തിന്റെ സീമകളിലെത്തി നിൽക്കുകയാണ്‌. ഹരികുമാർ എഴുതുന്നു: “സ്റ്റേജിൽ പാട്ടുപാടുന്നതു നോക്കി മാർക്കിടുന്നതുതന്നെ അസംബന്ധമാണ്‌. കാരണം, സ്റ്റേജിൽ പാടി പൂർണ്ണതയിലെത്തിക്കേണ്ട സാഹചര്യം ഇന്നില്ല” . മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിലെല്ലാം ടെലിവിഷനിൽ നിറഞ്ഞുനിൽക്കുന്നത്‌ റിയാലിറ്റി ഷോകൾ തന്നെ! ചിന്തിക്കുന്ന മനസ്സുകൾക്കു പകരം വർണ്ണാഭമായ ദൃശ്യവിസ്മയം കണ്ട്‌ അന്തിച്ചിരിക്കുന്ന മനുഷ്യനെ സൃഷ്ടിക്കുവാനാണ്‌ ചാനലുകൾ പരസ്പരം മത്സരിക്കുന്നത്‌. അക്ഷര ദൃശ്യലോകത്തെ ചതിക്കുഴികളെക്കുറിച്ച്‌ ഹരികുമാറിന്റെ താക്കീതുകൾ കാലിക പ്രസക്തമാണ്‌.

You can share this post!

One Reply to “എം.കെ.ഹരികുമാറിന്റെ അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു:എം.സി.രാജനാരായണൻ”

  1. പ്രമുഖ ഗ്രന്ഥകാരനും പ്രശസ്ത നിരൂപകനുമായ
    ശ്രീ എം.സി.രാജനാരായണൻ നടത്തിയ ഈ അവലോകനം ശ്രീ എം.കെ ഹരികുമാറിന്റെ ‘അക്ഷര ജാലകം’ കഴിഞ്ഞ 25 വർഷങ്ങളായി നടത്തിവരുന്ന ജൈത്രയാത്രയെ പ്രകീർത്തിക്കുന്നു. ആശംസകൾ . അഭിനന്ദനങ്ങൾ

Comments are closed.