1 .ഒരു വരണ്ട പുഴയോരം .
ഓർമ്മയ്ക്കായി ഒരു സ്മാരകശില പോലുമില്ല
ഈ ഹിമനദിയ്ക്ക്
ഉരുകിയ മഞ്ഞ് ഒരിക്കലും തിരികെ വരാതെ മാഞ്ഞുപോയി
ഒരിക്കൽ
മലകളിൽ പുഷ്പിച്ചിരുന്ന
ഉത്സാഹഭരിതമായ ഈ ഹിമച്ചില്ലുകൾ
എന്നേയ്ക്കുമായി
ഏതോ ശൂന്യതയിലേക്ക് നേർത്തു പോയി .
എല്ലാ ആർഭാടങ്ങളോടും കൂടി ഒഴുകിയിരുന്ന
താരുണ്യത്തിന്റെ ഈ നദി
അതിന്റെ വഴികളിൽ
ഒരു വരണ്ട പുഴയോരത്തെ
അവശേഷിപ്പിച്ചു കൊണ്ട്
വിഷാദത്താൽ മരിക്കുകയായി .
വേദനിപ്പിക്കും വിധം നഗ്നമായി
നിറയെ നിമ്നോന്നത സ്ഥലികളുമായി
നിലംപരിശാക്കപ്പെട്ട ഒരു നഗരത്തെപ്പോൽ
പട കഴിഞ്ഞ ഒരു യുദ്ധക്കളം പോൽ
പൗരാണികതയിൽ നിന്നും മൊഴിമാറ്റം ചെയ്യപ്പെട്ട
ഒരു സ്വപ്നമോ ഇതിഹാസമോ പോൽ
അതിന്റെ ജീവിതം തന്നെയാകുന്നു
ഈ നദിയുടെ സ്മാരക ചിത്രം.
ഒരിക്കലും തിരികെ വരാതെ
നനുത്ത മഞ്ഞ് മഞ്ഞു പോയ്
ഒരിക്കലും തിരികെ വരാതെ
ഗീതങ്ങളെല്ലാം കടന്നേ പോയ്
ഒരിക്കലും തിരികെ വരാതെ
പൊട്ടിച്ചിരിയുടെ മണിനാദം അകന്നേ പോയ്
ശിലകളായ് പരിണമിച്ച
ആകാശത്തിലെ നക്ഷത്രങ്ങൾ
അവിടവിടെ ചിതറിക്കിടന്നു കൊണ്ട്
പരസ്പരം ഉറ്റുനോക്കി
ഗൃഹാതുരതയുടെ ദിവാസ്വപ്നങ്ങളിൽ മുഴുകി .
ശൂന്യമായ പുഴയുടെ മേൽ
മേഘങ്ങൾ ആത്മാവ് നഷ്ടമായി
നിഴലുപോലും ശേഷിക്കാതെ
വെറും ചാരമായി.
മത്സ്യങ്ങൾ നീന്തിത്തുടിച്ചിരുന്ന
ചെടികൾ ഒഴുക്കിലാടിക്കളിച്ചിരുന്ന
കാട്ടാടുകൾ ദാഹം തീർത്തിരുന്ന
മന്ദപ്രഭമായ ജലശീകരം .
*സിറിയസിനുമപ്പുറത്തേയ്ക്കു കവിഞ്ഞിരുന്ന
നിന്റെ ജലതരംഗങ്ങൾ
ഇപ്പോൾ ക്ഷീരപഥത്തിൽ മുങ്ങിപ്പോയിരിക്കാം.
നിങ്ങളാരെങ്കിലും ഈ നദിയുടെ
മർമ്മര ശബ്ദം കേട്ടുവോ ദൂരെ നിന്നും?
സിറിയസ് (ഭാരതത്തിൽ ചോതി നക്ഷത്രമെന്നു പറയും.)
2. ഭാവിയിലുള്ള വിശ്വാസം .
എന്റെ അടുക്കളയിലെ അടുപ്പിൽ
മാറാല മൂടുമ്പോൾ
ഉഴറിയെത്തുന്ന പുക വറുതിയുടെ സങ്കടത്തിൽ
നിശ്വാസമു
തിർക്കുമ്പോൾ വ്യർത്ഥ സ്വപ്നങ്ങളുടെ ചാരം നിരന്തരം
തട്ടി നിരത്തിക്കൊണ്ട്
ആത്മവിശ്വാസത്തോടെ ഞാനെഴുതി :
ഭാവിയിൽ വിശ്വാസമർപ്പിക്കുക .
എന്റെ നീല മുന്തിരികൾ അവയുടെ നിറം മങ്ങി
വിരഹ വിധുരമാം മിഴിനീർ പോൽ
കുലകുലയായി താഴേയ്ക്കു പതിച്ചപ്പോൾ
മഞ്ഞുകണങ്ങൾ ഇറ്റിറ്റു വീഴുന്ന വാടിയ മുന്തിരിവള്ളികൾ
നിരന്തരം ചുഴറ്റിക്കൊണ്ട് തരിശുനിലത്തെഴുതി ഞാൻ : ഭാവിയിൽ വിശ്വസിക്കുക.
ചക്രവാളത്തിലേക്കു കുതിച്ചുയരുന്ന
തിരമാലകളെ നോക്കി നില്ക്കുന്നു ഞാൻ,
സമുദ്രത്തെ താങ്ങി നിറുത്തുന്നു ,
സൂര്യനെ പിടിച്ചു നിറുത്തുന്നു.
പ്രഭാതത്തിന്റെ ലോല ദീപ്തിയിൽ
ഭീമാകാരമായ തൂലികയേന്തിയ ശിശുവിനെപ്പോൽ
ഞാനെഴുതും :ഭാവിയിൽ വിശ്വസിക്കുക.
ഞാൻ ഭാവിയിൽ ദൃഢമായി വിശ്വസിക്കുന്നു ;
എന്തെന്നാൽ ചരിത്രത്തിന്റെ പൊടിപടലങ്ങളെ
കണ്ണികൾ കൊണ്ട് തുടച്ചു മാറ്റുന്ന
കാലത്തിന്റെ ഏടുകളിലേക്കു തുളച്ചുകയറുന്ന
കൃഷ്ണമണി കളിൽ , ഭാവിജനതയുടെ കൺകളിൽ
എനിക്കു പ്രതീക്ഷയുണ്ട്.
നമ്മുടെ ചീഞ്ഞളിഞ്ഞ ത്വക്കും മാംസവും
അവർ എങ്ങനെ നോക്കിക്കാണുന്നുവെന്നതല്ല കാര്യം
എല്ലാം നഷ്ടമാവുന്നതിന്റെ വിഷാദത്തെയോർത്തോ
പരാജയങ്ങൾ തൻ തീവ്രവേദനയെച്ചൊല്ലിയോ
അവർ കണ്ണീർ പൊഴിച്ചേക്കാം.
അഗാധമായി സഹതപിച്ചേക്കാം. അല്ലെങ്കിൽ
നിന്ദാ ഗർഭമായി പരിഹസിക്കയോ
ശകാരിക്കയോ ചെയ്തേക്കാം. ഞാൻ
ദൃഢമായി വിശ്വസിക്കുന്നു , നമുക്കു പിന്നിൽ
എണ്ണമറ്റ പര്യവേഷണങ്ങൾ ,നഷ്ടങ്ങൾ
പിന്മടക്കങ്ങൾ ,പ്രയത്നസാഫല്യങ്ങൾ
നിഷ്പക്ഷവും നീതിനിഷ്ഠവുമായ ന്യായവിധികൾ
ഉണ്ടാവുക തന്നെ ചെയ്യും .
സഖാക്കളേ ഭാവിയിൽ വിശ്വാസമുള്ളവരായിരിക്കുക .
അചഞ്ചലമായ അധ്വാനത്തിൽ വിശ്വസിക്കുക .
യുവതയുടെ ശക്തി മരണത്തെ അതിജീവിക്കുമെന്ന് വിശ്വസിക്കുക.
ഭാവിയിൽ പ്രത്യാശയുള്ളവരായിരിക്കുക ;
ജീവിതത്തെ ഗാഢമായി പ്രണയിക്കുക.
ലീ യിങ്
1962 ൽ ഹെബെയിലെ ഫെൻ ഗ്രൂണിൽ ജനിച്ചു.ബെയ്ജിങ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം .കമ്യൂണിസ്റ്റ് പാർട്ടിയിൽ മെംബർ ആയിരുന്നു. സാംസ്കാരിക മന്ത്രി പദവി വഹിച്ചു.കവി ,പത്രാധിപർ എന്നീ നിലയിൽ പ്രശസ്തി .ലീയിങ്ങിന്റെ കവിതാ സമാഹാരത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.കവിതകൾ പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.നിരവധി രാജ്യങ്ങളിൽ കാവ്യപ്രതിനിധിയായി സഞ്ചരിച്ചു. സാഹിത്യത്തിനുള്ള ലൂ ക് സൂൺ പ്രൈസ് ,ചൈനീസ് ലിബറേഷൻ ആർമി ലിറ്ററച്ചർ പ്രൈസ് എന്നിവ ലഭിച്ചു.ഇരുപതിലധികം കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.
ഷി ത്സി
ഷി ത്സി എന്നത് തൂലികാനാമമാണ്. യഥാർത്ഥ നാമം ഗുവൊ ലൂഷെങ് എന്നാണ്.1960 കളിലെ പ്രബലനായ ചൈനീസ് കവി. നവീന കവിതയുടെ പ്രോദ്ഘാടകനായിരുന്നു. മാവൊ സെ തുങ് ശൈലിയിലുള്ള ക്ലാസ്സിക് കവിതയുമായുള്ള വിച്ഛേദമായിരുന്നു ഷിയുടെ സവിശേഷത.1948ലെ ഒരു ശൈത്യകാലത്ത് ഗുവൊ ലൂ ഷെങിനെ വഴിയോരത്ത് പ്രസവിച്ചു.ലൂഷെങ് എന്ന വാക്കിന്റെ അർത്ഥം ‘ പെരുവഴിയിൽ ജനിച്ചവൻ ‘ എന്നാണ് .
1968 ലെ പ്രാഗ് വസന്തത്തിന്റെ നിഴലിൽ ,നിരാശാജനകമായ പശ്ചാത്തലത്തിൽ എഴുതിയ ‘ഭാവിയിൽ വിശ്വസിക്കുക ‘ എന്ന കവിത യുവാക്കൾക്കിടയിൽ കാട്ടുതീ പോലെ പടർന്നു പിടിച്ചു. ഷി ത് സി എന്ന വാക്കിന്റെ യ ർ ത്ഥം ചൂണ്ടുവിരൽ എന്നാണ്.
സ്കീ സോഫ്രീനിയ രോഗം ബാധിച്ച ഷിത്സി ഭ്രാന്താശുപത്രി പ്രമേയമായിട്ടുള്ള കവിതകൾ എഴുതി. പലകുറി അവിടം സന്ദർശിച്ചിട്ടുള്ള കവിയ്ക്ക് അതൊരു ഗൃഹപ്രവേശം പോലായിരുന്നു.
ചൈനയിൽ ഒരു സാഹിതീ നക്ഷത്രമായി ഗുവൊ വിലയിരുത്തപ്പെട്ടു.ചെറുപ്പക്കാ
രായ വായനക്കാർ ഷിയുടെ കവിത പകർത്തിയെഴുതി പ്രചരിപ്പിച്ചു.അദ്ദേഹം തുടക്കം കുറിച്ച അധോലോക കവിതാ പ്രസ്ഥാനം മുപ്പതിലധികം വർഷങ്ങളിൽ പച്ച പിടിച്ചു നിന്നു.പല ആധുനിക കാവ്യ പ്രസ്ഥാനങ്ങൾക്കും അത് പ്രചോദനമായി.