നവവത്സരപതിപ്പ് 2022/ഗാന്ധിജി/ ബി ഷിഹാബ്

ആണവബോംബെറിഞ്ഞു,ജയം കൊതിച്ച മനുഷ്യ ഭ്രാന്തും
ലോകത്തെ നടുക്കിയ കറുത്ത നാളുകളിൽ
സാംസ്കാരികൗന്നത്യമേ,ആയുധം തൊടാതെ നീ
സമര വഴികളിൽ വിജയ കൊടി നാട്ടി

അസ്തമയം കാണാത്ത ഭരണകൂട ധാർഷ്ട്യം
ആസൂര്യ തേജസ്സിനു മുന്നിൽ പകച്ചു പോയി
കോടി കോടി മനുഷ്യർ ഒറ്റക്കും കൂട്ടമായും
വിശ്വമാകെ നിന്നുടെ വഴികൾ പിൻ തുടരുന്നു

കോടി കോടി മനുഷ്യർ സ്വാതന്ത്ര്യ പുലരി കണ്ടു
കോടി കോടി മനസ്സിൽ ഇന്നോളം കൂടുക്കൂട്ടി
കുളിരു കോരുന്ന നിൻ തൂമന്ദഹാസം,
വജ്രകാഠിന്യമുള്ള നിൻ നീതി ബോധവും

യൂ എസ്സിൽ, ആഫ്രിക്കയിൽ ഭൂമിതൻ അറ്റം വരെ
മാനവ വിമോചനം ദീർഘ ദർശനം ചെയ്ത നീ
നീതിക്ക് വേണ്ടി മാത്രം സംസാരിച്ചു ,
അണുവിട വ്യതിചലിച്ചില്ല തീരുമാനങ്ങളിൽ
അണുവിട വ്യതിചലില്ലതിൻ നടത്തിപ്പിൽ

നിശ്ശബ്ദ മാക്കപ്പെടാ നാവാത്ത ശബ്ദമായത്
ഭൂചക്രവാളങ്ങളിൽ വീണ്ടും പ്രതിധ്വനിച്ചു
“ഞങ്ങൾ അതിജീവിക്കും” ഓരോ മനുഷ്യനും ദൃഢ
നിശ്ചയം ചെയ്തു, നീളെ ഏറ്റു വിളിച്ചു നാളിൽ നാളിൽ

നീ ഇന്നില്ലയെങ്കിലും ,മുന്നിൽ തന്നെയുണ്ടല്ലോ യൂഎസ്സിൽ,ആഫ്രിക്കയിൽ
ഒളിമ്പിക്‌സിൽ, കറുപ്പിൻ ഉടപ്പിറപ്പായ കുതിപ്പും വിട്ടുമാറാത്ത കിതപ്പും ലോകം കണ്ടു

എന്റെ വഴിയിലും നീ വെള്ളി വെളിച്ചം തൂവി
നൂറ്റാണ്ടിന്റെ തോരാത്ത വിസ്മയം തന്നു
ഭൂമിയിൽ മാനുഷനുള്ള കാലം വരെ
ആ വിസ്മയം വാരി വിതറി കൊണ്ടിരിക്കും

ആദാമിന്റെ മക്കളിൽ തുടങ്ങി ജനിച്ച നാൾ
മുതൽ നരൻ ആയുധ മെടുത്തു പോരാടുന്നു
ഇന്നും തുടരുന്നു പോരാട്ടം, നിറുത്തില്ലാതെ
ആയുധം മൂർച്ച കൂട്ടി കൊണ്ടിരിക്കുന്നു നിത്യം

ഹിംസ, പല രൂപത്തിൽ ലോകം കീഴടക്കുമ്പോൾ
സമസ്യാപൂരണമായി,അഹിംസമാത്രം.
ആരോ പറഞ്ഞു,നദികളും പർവതങ്ങളും ആദി കാലം മുതൽ അതേറ്റു പറയുന്നു

ഭൂമി നിലനിൽപിനായ് പെടാപ്പാടുപ്പെടുമ്പോൾ
പോരാടി മടുക്കുന്ന മനുഷ്യനൊരുനാളിൽ
അശോക ചക്രവർത്തിയെ പോൽ അഹിംസയെ പ്രണയിച്ചേക്കാം
അന്നീ മുറ്റത്തെ മുല്ലക്ക് സുഗന്ധം കൂടി ക്കൂടി
വന്നേക്കാം

home

You can share this post!