നാമരൂപധാരി നരൻ ഞാൻ
നാമരൂപങ്ങളില്ലാത്ത നിന്നെയെങ്ങനെ
ആരാധിക്കാൻ!
കാണാൻ വേണമൊരു രൂപം;
വിളിക്കാനൊരു പേരും.
രാമനെന്നോ, കൃഷ്ണനെന്നോ,
രമയെന്നോ, ഉമയെന്നോ,
രാധയെന്നോ, മീരയെന്നോ,
മഹേശ്വരനെന്നോ.
വെളിയിൽ നിന്നെയാരാധിക്കും
വെളിവില്ലാത്തയിവനുള്ളിൽ നീ
കളിയായ് ചിരിപ്പതു കേൾക്കാതെയല്ല.
കാണുന്നത് നിൻ രൂപമല്ലെന്നറിയാം;
വിളിക്കുന്നത് നിൻ പേരല്ലെന്നും;
എല്ലാം മായാലീലയല്ലേ!
ലീല,
നടക്കട്ടെ;
നാമരൂപങ്ങളില്ലാതെ ഞാൻ
നരനും നാരിയും നരിയുമല്ലാതാകും വരെ.