വൈറസ്

പരസ്പരം തോളിൽ
കൈയ്യിട്ട് നടന്ന
ഗ്രാമത്തിലെ ജനങ്ങൾ
എത്ര പെട്ടന്നാണ്
ശത്രുവിനെപ്പോൽ
ഉറ്റുനോക്കാനാരംഭിച്ചത്
പ്രതിരോധങ്ങളെ കൂസാത്ത അജയ്യനായ
വൈറസാരുടെ
ദേഹത്താവുമെന്ന സംശയം നോട്ടങ്ങളിൽ
വെളിപ്പെട്ടു
പാറാടനും
അണ്ണാർക്കണ്ണനും
കരണ്ട പേരക്കായും
മാങ്ങയുമെത്ര തിന്നുപോയെന്ന ഓർമ്മകൾ ഞെട്ടറ്റു വീണു
നിന്റെ ചുണ്ടുകൾ പോൽ
ഏറെ മധുരിക്കുന്നതാ
കിളികൊത്തുന്നതെന്ന്
കാതിലോതി അമർത്തിച്ചു
ചുംബിച്ച കല്യാണച്ചെക്കൻ
പറന്നകന്ന നാട്ടിലുണ്ടാകുമോ
കിളിച്ചുണ്ടൻ മാങ്ങകൾ?
പനിക്കിടക്കയിലൊരു
പെൺകുട്ടി
ഓർമ്മകളിൽ പൊള്ളി
കിടന്നു
വെള്ളയുടുപ്പിട്ട
മാലാഖയെത്തേടി
അമ്മിഞ്ഞ നുണയേണ്ട
വരണ്ട ചുണ്ടുകൾ
വിതുമ്പിക്കരഞ്ഞു
സ്നേഹഗീതമായെത്തുന്ന
അവളെ കാണാഞ്ഞ്
ആശുപത്രിയിലെ
സൂചി ത്തുമ്പുകൾ
പോലമുണ്ട് അസ്വസ്ഥമാവുന്നു
സംശയത്തിന്റെ വൈറസ്
ബാധിച്ചിരിക്കയാണ്
ഒരു നാടിനെ
കടന്നു വരുന്നതെല്ലാം
കവർന്നു പോകാൻ
വേണ്ടിയാമോ…..?

You can share this post!