ഞാൻ എപ്പോഴും പലതായിരുന്നു. ആരാണ് സൃഷ്ടിച്ചതെന്ന് ചോദിച്ചാൽ ഒരു പിതാവ് ഉണ്ടെന്നതു നേരാണ്. എന്നാൽ പ്രസവത്തോടെ ഉണ്ടായ ഒരു ശിശുവല്ല ഞാനിപ്പോൾ. ഞാൻ എന്ന ശിശുവിൽ ഇന്നത്തെ ഞാനില്ലായിരുന്നു. ആ ശിശു പലതിന്റെയും ഒരു കവാടമായിരുന്നു. ശിശുവിന് എങ്ങോട്ടും വളരാം. ആകാശം അത്ര വിശാലമാണല്ലോ.
ഞാൻ ഒരിക്കലും ഒന്നായിരുന്നിട്ടില്ല. എപ്പോഴും എന്നെത്തന്നെ കബളിപ്പിച്ചുകൊണ്ട് ഞാൻ പൊയ്ക്കൊണ്ടിരുന്നു. ചില കാര്യങ്ങൾ അറിയാതെ പറഞ്ഞുപോയിട്ടുണ്ട്. പിന്നീട് എനിക്കുവേണ്ടി അത് തിരുത്തും. രണ്ടാമതൊരു ഞാൻ അവിടെ വരാറുണ്ട്. ആദ്യത്തെ എന്നെ നിരാകരിക്കാൻ രണ്ടാമത്തെ ഞാൻ നിൽക്കുന്നു. ഈ രണ്ടുപേരെയും ഞാൻ വെറുത്തിട്ടുണ്ട്. പിന്നെ ഞാനായി പലരും വന്നു. അവരെല്ലാം പോയി. ഇപ്പോഴുള്ള ഞാൻ എത്രയോ വട്ടം ഇല്ലാതാകുകയും പുതുതായി ജനിക്കുകയും ചെയ്തു.
ഓരോ നിമിഷവും ഞാൻ എന്ന വസ്തു സ്വയം നിരസിക്കുന്നുണ്ട്. ഇന്നലേകളെ ഒന്നുകൂടി സന്ദർശിച്ചാൽ അതോടെ ഞാൻ മാറി. പിന്നെ ഇന്നലെവരെ സ്വയം കരുതിവച്ച ഞാനല്ല ഉള്ളത്. ഒരു പുതിയ ഞാനുണ്ട് ഓരോ നിമിഷത്തിലും. എന്നാൽ അത് നിലനിൽക്കാനുള്ളതാണ്. മാറിക്കൊണ്ടിരിക്കണം. ഇന്ന് എന്താണോ ഞാൻ, അതിനെ നിരസിച്ചുകൊണ്ട് മറ്റൊന്നാകാൻ ഞാൻ തീരുമാനിക്കേണ്ടതുണ്ട്. തീരുമാനിച്ചില്ലെങ്കിലും ഞാൻ മാറിയിരിക്കും. കാരണം ഇന്നലേകളിൽ നാം ചിന്തിച്ചതോ, പ്രവർത്തിച്ചതോ പോലെ ഇന്ന് ചെയ്യാനോക്കില്ല. പുതിയ ആശയമാണ് ഞാൻ, ഇപ്പോഴും. എനിക്ക് ചുറ്റുപാടുനിന്നും കിട്ടുന്നതെല്ലാം എന്നെ പരിവർത്തിനത്തിനു സഹായിക്കുന്നു. മറ്റൊന്നിനോട് ചേരുമ്പോൾ ഞാൻ മാറും. ഒരാശയത്തിനു മാത്രമായി എങ്ങനെ നിൽക്കാനാകും. സ്വയം നിരാസം ഒരു വിരസതയുടെ ഫലമാണ്. ഒന്നിൽത്തന്നെ നോക്കിയിരിക്കാനാവില്ല. മനസ് എപ്പോഴും ഒരിടത്തുതന്നെ നിൽക്കുന്നില്ല. അങ്ങനെയാണെന്ന് വിശ്വസിക്കുന്നവർ ദോഷൈകദൃക്കുകളും കുറ്റവാളികളുമാകുന്നു. മനസ് സദാ മാറുന്നതുകൊണ്ട് വെറുപ്പിനും ദ്വേഷത്തിനും സ്ഥാനമില്ല. സ്നേഹം ആർക്കും ദോഷമുണ്ടാക്കാത്തത്താണ്. അതുകൊണ്ട് സ്നേഹം സ്ഥിരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് കൊള്ളാം. എന്നാൽ സ്നേഹത്തിനും മാറണം. എപ്പോഴും സ്നേഹമില്ല. ചില നക്ഷത്രങ്ങൾ വല്ലപ്പോഴും മുഖാമുഖം വരുന്നതുപോലെയാണ് സ്നേഹം. അതു മനസിൽ നിന്ന് മാറി മറ്റൊന്നാകാൻ സദാ മുറവിളി കൂട്ടുകയാണ്.
മനസിലെ ഓരോ വാക്കും ആശയവും ചിന്തയും കൂട്ടിലിട്ട വെരുകിനെപ്പോലെയാണ്. പുറത്തുകടക്കാനുള്ള ഉൽക്കടമായ അഭിനിവേശമാണ്. പുറത്തുകടക്കാൻ അനുവദിക്കുന്നതാണ് സ്വാതന്ത്ര്യം. അതിനെ വിവേകപൂർവം നയിക്കുന്നതാണ് യുക്തി. നവാദ്വൈതത്തിന്റെ പ്രവർത്തനമണ്ഡലം ഈ പുറത്തുകടക്കലാണ്. പുതിയ രൂപവും ഭാവവും ആർജിക്കുന്നത് ഒരു സ്ഥിരം കൂടാരം എന്ന നിലയിലാണ്. മറ്റൊന്നായി മാറുന്നതിന്, നിരാകരിക്കുന്നതിനുവേണ്ടിയാണ് പിടച്ചിൽ. നിരസിക്കുന്നതോടൊപ്പം നിർമ്മിക്കുകയും ചെയ്യുകയാണ് നാം. ഇന്നലേകളിൽ പറ്റിയ ധാരണപ്പിശകുകൾ ഇന്ന് തള്ളിക്കളയുകയും മറ്റൊന്ന് അവിടേക്ക് കടന്നുവരുകയും ചെയ്യുന്നു. എന്നാൽ അടുത്ത ക്ഷണം അത് തള്ളപ്പെടുകയാണ്. ആ തള്ളിക്കളയൽ പുതിയൊരു നിർമ്മാണമാണ്. ഒരു ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ വശങ്ങളിലെ ദൃശ്യങ്ങൾ കാണാൻ ഉത്സുകരാവുന്ന നാം അടുത്ത ക്ഷണം മറ്റൊരു ദൃശ്യത്തിന്റെ മനോഹാരിതയിലേക്ക് വീഴുകയാണ്. തൊട്ടുമുമ്പ് ആകർഷിച്ച ദൃശ്യം എവിടെപ്പോയി? അതിനു മനസിനുള്ളിൽ ഇടമില്ലാതായി. പുതുതായി വരുന്ന ദൃശ്യങ്ങൾ എല്ലാറ്റിനെയും വിഴുങ്ങി ദൂരേക്ക് എറിയുന്നു. നിരാസവും നിർമ്മാണവുമുണ്ട്. ഒന്നിലും ഞാനില്ല. എന്നാൽ എല്ലാറ്റിലും ഞാനുണ്ടായിരുന്നു.
എനിക്കൊന്നിലും ഒതുങ്ങാൻ ആവില്ല. ഞാൻ എന്നെയും അജ്ഞാതനാക്കി കുതിക്കുകയാണ്. ഈ നിമിഷം എല്ലാറ്റിനെയും വിഴുങ്ങുമ്പോൾ, അതിനെയും അടുത്ത നിമിഷം വിഴുങ്ങുകയാണ്. കാലത്തിനുള്ളിൽ ഞാൻ പലതായിപ്പോകുന്നു. ഞാൻ എന്താണെന്നതിന് ഒരു വിലയുമില്ല. ഞാൻ എന്തെല്ലാമായിരുന്നു എന്നതിനു വിലയില്ല. ഞാൻ മറ്റൊന്നിനുവേണ്ടി ഉഴറുകയാണ്. ഇത് സത്യമാണ്. സ്ഥിരമായി നിൽക്കാത്ത സത്യമാണത്. ഈ സത്യത്തെ പിടിക്കാനാവില്ല. അത് മത്സ്യത്തെപ്പോലെ വഴുതിപ്പോകും. സത്യ എവിടെയോ ഉണ്ട്, അജ്ഞാതമായി. എന്നാൽ അത് രൂപമോ ഘടനയോ ഇല്ലാതെ ഒരു പ്രതീതി മാത്രമായിത്തീരുകയും ചെയ്യുന്നു. സത്യം ഇതിനിടയിൽ എങ്ങനെയോ എന്നെ കാണാതെ ഒളിച്ചുകളിക്കുകയാണ്.
ഞാൻ ഒന്നിൽ നിന്നല്ല വന്നത്; ഒന്നായിരിക്കുന്നുമില്ല. ഒന്നായിട്ട് ഇരിക്കുകയുമില്ല. ഒന്നാകാതെ, പലതായി പിരിഞ്ഞ് പൊയ്ക്കൊണ്ടിരിക്കും. അദൃശ്യമായ സത്യമായി എങ്ങനെ ഞാൻ ഇതുവരെ നിലനിന്നുവോ അതുപോലെത്തന്നെ അത് തുടരുകയും ചെയ്യും.